2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

റൈബാൻ കണ്ണട...

*"റയ്ബൻ കണ്ണട"*

"ടാ മാളെ.. അന്റെ കണ്ണട ഒന്ന് കാട്യ..ഇപ്പത്തരാ"
ആ വള്ളിക്കുന്നിലെ പെണ്ണ് ബസ്സ് ഇറങ്ങീക്കിണ്...."

ഡിസ്നിയുടെ വരാന്തയുടെ ഒരറ്റത്ത് വവ്വാല് തൂങ്ങിയ പോലെ കഴുക്കോലുമ്മേ തൂങ്ങി,
റോഡിന്റെ അപ്പുറത്ത് താനൂർ-തിരൂർ ബസ്റ്റോപ്പിൽ ഇറങ്ങിക്കേറുന്ന പെണ്കുട്ടികളുടെ എണ്ണമെടുത്ത് കൊണ്ടിരുന്ന കുഞ്ഞാണ്ടി പെട്ടന്നാണ് ഉള്ളിലേക്ക് വന്ന് ചോദിച്ചത്...

ചോദ്യവും കഴിഞ്ഞ്,
ഓന്റെ മുഖത്തൂന്ന് കണ്ണടയും വാരി,
മേശപ്പുറത്തിരുന്ന മാളയുടെ തന്നെ പാഷൻ പ്ലസ് ബൈക്കിന്റെ ചാവിയും എടുത്ത് കുഞ്ഞാണ്ടി ഒറ്റ ഓട്ടം.

"എടാ അനക്ക് ഓടിക്കാനറിയോ"?

ന്ന്ള്ള എന്റെ ചോദ്യത്തിന്

"അന്നക്കാട്ടിലും അറിയാ"

ന്നും പറഞ്ഞ് കോണി ചാടിയിറങ്ങി...
എല്ലാരും ബൈക്ക് പഠിച്ചു തുടങ്ങുന്ന കാലമാണ്...
ആ വണ്ടി തന്നെയാണ് ഡ്രൈവിംഗ് വണ്ടിയും...

കുഞ്ഞാണ്ടി കുറച്ചായി പിന്നാലെ നടക്കണ കുട്ടിയാണ് ബസ് ഇറങ്ങി പോവാണത്..
ഓളെ കാണിക്കാനാണി ധൃതി പിടിച്ച യാത്ര...

തേഞ്ഞില്ലാതെയായ,
കയർ കെട്ടി വെച്ച പഴയ കോണിയുടെ കറ കറ ശബ്ദം മാത്രം....

ഡിസ്നിയിൽ പുക പരത്തി രസിച്ചു കൊണ്ടിരുന്ന എല്ലാരും ഒരു നിമിഷം അന്തം വിട്ടു...

"ന്തേ പ്പം വിടണ്ടായെ"

ഇടുങ്ങിയ,
പെയിന്റ് പടർന്നൊഴുകിയ മതിൽ..
പൂർത്തിയായതും ആവാത്തതുമായ ചിത്രങ്ങൾ...
മതിലിൽ കുഞാണ്ടിയുടെ വല്യച്ഛൻ എന്ന് പറഞ്ഞ് ഞങ്ങൾ കളിയാക്കാറുള്ള അവൻ ചെയ്ത് വെച്ച ക്ലേ മോഡൽ...
പകുതി കാല് മുറിഞ്ഞ സ്റ്റൂൾ...
മൂലക്കൽ അടിച്ചു കൂട്ടിവെച്ച സിസർ കുറ്റികൾ...
അഴികൾ തുരുമ്പിച്ച ജനാലയിലൂടെ പുറത്തേക്ക് നോക്കിയിരിക്കുന്ന രജീഷ്...
വല്ലപ്പോഴും മാത്രം കടയിൽ കേറുന്ന, എപ്പോഴും
കഴുക്കോലുമ്മേ തൂങ്ങുന്ന കുഞ്ഞാണ്ടി...
ഇത്രയുമാണ് ഒരുപാട് കാലം ഞങ്ങളുടെ താവളമായിരുന്ന ഡിസ്നിയിലെ സ്ഥാവരജംഗമ വസ്തുക്കൾ...
ഒരു പഴയ ഓടിട്ട കെട്ടിടം..
താഴെ താരേട്ടന്റെ പൂക്കട...
പിന്നെ കഷണ്ടിക്കാക്കാന്റെ ഫോമുകൾ പൂരിപ്പിക്കാനുള്ള കട...

ബസ്റ്റോപ്പിന് നേരെ എതിർ വശത്തായത് കൊണ്ട് തന്നെ വൈകുന്നേരവും രാവിലെയും എല്ലാവരുടെയും നിറഞ്ഞ സാന്നിധ്യം...
ആ കഴുക്കോല് മാത്രം ഒരു കാലത്തും ചളി പിടിച്ച് ഞാൻ കണ്ടിട്ടില്ല....

അക്കാലത്താണ് ഇക്കഥ....

മാമൻ ഗൾഫിൽ നിന്ന് കൊടുത്തയച്ച റേബാൻ കണ്ണട വെച്ച്,
ഒരു കാല് പൊളിഞ്ഞ മേശമേൽ കേറ്റി വെച്ച് മാള കത്തിയടിച്ചു കൊണ്ടിരിക്കുമ്പോഴാണ് കുഞ്ഞാണ്ടിയുടെ ആക്രമണവും ഓടലും കഴിഞ്ഞത്...

കേറ്റിയ കാല് ഇറക്കി വെച്ച്
താടിക്ക് കയ്യും കൊടുത്ത്
"ന്റെ റയ്ബൻ കണ്ണട"
"ന്റെ വണ്ടി"ന്ന്
സങ്കടപ്പെട്ടിരുക്കുമ്പഴാണ് പിന്നെയും കോണിപ്പടിയുടെ കരകര ശബ്ദം...
ആരോ ഓടി മുകളിലേക്ക് കേറുന്നുണ്ട്...

റൂമിന് പുറത്ത് കുഞ്ഞാണ്ടി...

കൈകൾ അരക്ക് കുത്തി,
മുടിയാകെ പാറിപ്പറന്ന്...
ഫുൾ കൈ ഷർട്ടിലെ ഒരു കൈ കേറ്റി,...
പാന്റിന്റെ മുട്ടിന്റെ ഭാഗത്ത് ഒരു ഓട്ട...
അതിലൂടെ ഇൻക്വിലാബ് വിളിച്ച് പരന്നൊഴുകിയ ചോര....
നെറ്റിയിൽ പൂച്ച മാന്തിയ പോലെ വരഞ്ഞ പാട്....
മുഖത്ത് ഒരു വളിച്ച ചിരിയുമായി അവൻ...

മുഖത്ത് ഒരു ഭാഗത്ത്
നീല കളറുള്ള ചില്ല്...
മറുഭാഗത്ത് നിർവികാരമായ അവന്റെ കണ്ണ്...

"അന്റെ വണ്ടിക്ക് ബ്രേക്കില്ല ല്ലേ"?
അനക്കത് ഒന്ന് പറഞ്ഞൂടേഡോ?

കുഞ്ഞാണ്ടി മാളയുടെ നേരെ ചൂടായി...

ചില്ല് പോയ കണ്ണട നോക്കി അന്തംവിട്ടിരിക്കുന്ന മുഖത്ത് ഈ ചോദ്യം കൂടി കേട്ടപ്പോൾ വിരിഞ്ഞ ഭാവത്തിന് എന്ത് പേര് പറയണം....

"എന്തേ ണ്ടായി"?

ഞാൻ ചോദിച്ചു...

വളവ് തിരിഞ്ഞപ്പോ ബ്രേക് കിട്ടീല...
ഞാൻ മതിലിനിടിച് വീണ്...
വളരെ നിർവികാരതയോടെ
മറുപടി...

"അപ്പൊ ന്റെ വണ്ടി?"

മാള ചാടിയെണീറ്റു...

"ഇല്യ ഒന്നും പറ്റിടില്യ....
ഹെഡ്ലൈറ്റും വൈസറും ചെറുതായൊന്ന് പൊട്ടീക്കിണ്..."

കുഞ്ഞാണ്ടിന്റെ പറച്ചില് കേട്ടിട്ട് ചിരിക്കണോ അതോ കരയണോ എന്ന ദ്വയാർത്ഥ സന്ധിയിലായി ഞങ്ങളും....

ആ പെണ്ണ് വീണില്ലെങ്കിലും ഒരിക്കൽ വീണ ഓർമ വെച്ച്
പിന്നെ വണ്ടിയെടുത്ത് പെണ്ണിന്റെ പിറകെ പോണ പരിപാടി കുഞ്ഞാണ്ടി നിർത്തി....

Note:പിന്നെ ഞാൻ അത് കോഴിക്കോട് കൊണ്ടോയി ഒരു പഴയ കറുത്ത വൈസറ് വെച്ചു കൊടുത്തു...
നീല വണ്ടിയും കറുത്ത വൈസറുമായി ഒരുപാട് കാലം വണ്ടി പിന്നെയും ഓടി.....

*നിയാസ്.പി.മുരളി* ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ