2019, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

മാഷ്ട്

" *_മാഷ്ട്_* "

"ദാ ഇവിടെ കുയിലൻ വന്നിട്ടുണ്ട്.."

ഷർട്ട് ഇടാതെ,
ഒരു കണ്ണടയും വെച്ച്,
ഒരു കൈലിയുടുത്ത്,
വായിച്ചു കൊണ്ടിരുന്ന പത്രം താഴ്ത്തി,
ഇനിയും വിട്ട് പോവാത്ത തെക്കൻ ഭാഷയിൽ മാഷ് അകത്തേക്ക് നോക്കി പറഞ്ഞു...

കസേരയിലിരുന്ന ഒരു പത്രമെടുത്ത് ഞാൻ അതിലേക്ക് മുഖം താഴ്ത്തി...

"കുയിലാ
ദാ ചോറ് എടുത്ത് വെച്ചിട്ടുണ്ട്"

അകത്ത് നിന്ന് മാലത്യേച്ചിയുടെ ശബ്ദം...

ഞാൻ ഒന്നും പറയാതെ അകത്ത് പോയി ടേബിളിൽ നിരത്തി വെച്ച ചോറും കറികളും ആർത്തിയോടെ തിന്നു..
പിന്നെയും പിന്നെയും ഇട്ടുകൊണ്ട് മാലത്യേച്ചി അടുത്ത് തന്നെ നിന്നു...

സുജി ക്ലാസ്സ് വിട്ട് വന്നിട്ടില്ല...

ഞാൻ ചോറ് തിന്ന് കൈകഴുകി വീണ്ടും പേപ്പറിലേക്ക് മടങ്ങി...

പണ്ട്
പട്ടിണി കാലത്ത്‌ എത്രയോ കാലം എന്റെ ദിനചര്യ അതായിരുന്നു..

രാവിലെ ഒന്നും തിന്നാതെ ബസ്സും കേറി പോളിയിൽ പോയ ഞാൻ തിരിച്ചു വന്ന് പലപ്പോഴും ഭക്ഷണം കഴിച്ചത് അവിടെ നിന്നായിരുന്നു..

ആ  സാമ്പാറിന്റെ..
അച്ചാറിന്റെ..
മീൻ പൊരിച്ചതിന്റെ മണം ഇപ്പോഴും ഒരോർമ്മ പോലെ നാവിലുണ്ട്...
ഞാൻ പോലും പറയാതെ എന്റെ വിശപ്പ് അവർ തിരിച്ചറിഞ്ഞു...

"മാഷ്ടെ"ന്ന് വിളിച്ച് എപ്പോഴും കേറിച്ചെല്ലാവുന്നിടം..

പണ്ട് നമ്പുളം ജംക്ഷനിലുള്ള പുറക്കാട്ടെ വാടകവീട്ടിലായിരുന്നു മാഷും കുടുംബവും..
ഒറ്റ മോൻ സുജി എന്റെ ചങ്ക് ബ്രോയും സ്കൂൾമേറ്റും...

എല്ലായിടത്തും അവന്റെ കൂടെ ഞാനുണ്ടാവും....
കൂട്ടുകാർ കളിയാക്കി "സുജിയുടെ പെങ്ങള്" എന്ന വിളി പോലും ഒരു അഹങ്കാരമായി കൊണ്ട് നടന്ന നാളുകൾ...

ആദ്യമായി എറണാകുളം കണ്ടത്..
പെരിന്തൽമണ്ണ കണ്ടത്...
സൈക്കിൾ ഓടിക്കാൻ പഠിച്ചത്...
ബൈക്ക് ഓടിക്കാൻ പഠിച്ചത്..
എല്ലാം അവന്റെ കൂടെയാണ്...
നിശബ്ദമായി അവന്റെ വീട്ടിലെ ഒരംഗം തന്നെയായിരുന്നു ഞാൻ..

സ്കൂൾ വിട്ട് വരുന്ന സുജിക്ക് കാച്ചി വെച്ച horliks പകുത്ത് എനിക്കും അവനുമായി മാലത്യേച്ചി വിളമ്പി..
നേരം വൈകുവോളം അവന്റെ വീട്ടിലിരിക്കുന്ന ഞാൻ മിക്കവാറും അവന്റെ വീട്ടിൽ കിടന്നുറങ്ങി..

ഉമ്മ എന്ത് പറഞ്ഞാലും തറുതല പറയുന്ന ഞാൻ അവിടെ മാത്രം നിശബ്ദനായി...

എനിക്കും ഉമ്മക്കും ഇടയിലുള്ള കോടതിയായി ആ വീട് മാറി...
പോളിയിൽ ആദ്യവർഷം രാഷ്ട്രീയം കളിച്‌, പോളിയിൽ നിന്ന് പുറത്തായ നാളിൽ ഞാൻ കേട്ട ചീത്ത; ഇനി മേലിൽ നീ ഇവിടെയിരുന്നു പഠിച്ചാൽ മതി എന്ന ഉത്തരവിൽ തീരുമാനമായി...
പരീക്ഷാക്കാലം അവരുടെ വീട്ടിന്റെ മോളിലിരുന്നു പഠിച്ച എനിക്ക് ചായയുണ്ടാക്കി തന്നത്..

ഞാൻ മദ്യപിച്ചു എന്നത് ഉമ്മ പോയി പറഞ്ഞപ്പോൾ കിട്ടിയ അടി....

ഞങ്ങളുടെ ആ പ്രദേശത്ത് കൗമുദി പത്രം വരുത്തുന്ന ചുരുക്കം ചില വീടുകളിൽ ഒന്നായിരുന്നു അത്...
മാതൃഭൂമിയും
കൗമുദിയും ദേശാഭിമാനിയും അടക്കം മൂന്ന് പത്രങ്ങൾ...
ഞാൻ രാവിലെ തന്നെ അവിടെയുണ്ടാവും..
എല്ലാ പത്രങ്ങളും അരിച്ചു പെറുക്കാൻ...

"കുയിലന് തിന്നാൻ കൊടുത്തില്ലെങ്കിലും പേപ്പർ കൊടുത്താൽ മതി"
മാഷ് കളിയാക്കി പറഞ്ഞതാണെങ്കിലും ബാല്യത്തിൽ പലതിൽ നിന്നും ഒളിച്ചോടാൻ തുടങ്ങിയ വായന പിന്നീട് എന്റെ കൂടെ കൂടി..

അന്ന് എന്റെ നാട്ടിൽ എനിക്കറിയാവുന്ന കമ്മ്യൂണിസ്റ്റുകൾ മൂന്നാണ്..
കോയാക്ക, ഹംസാജി പിന്നെ മാഷ്..
വൈകുന്നേരങ്ങളിൽ അവരുടെ സംഭാഷണങ്ങളിൽ ഞാൻ കാത് കൂർപ്പിച്ചു നിന്നു...
അങ്ങനെ ചിന്തകളിൽ ആദ്യമായി കമ്മ്യൂണിസ്റ്റ് ചിന്തകൾ പടർന്ന് കയറി....

സുജി DYFI കാരനായി.
സ്വാഭാവികമായും ഞാനും DYFI കാരനായി..
മുദ്രാവാക്യം വിളിക്കാനും പോസ്റ്ററൊട്ടിക്കാനും അവന്റെ കൂടെ ഞാനും രാത്രി പകലാക്കി....

എല്ലാ കുരുത്തക്കേടും കയ്യിലുണ്ടായിരുന്നത് കൊണ്ട് മാഷ്‌ക്ക് സുജിയെക്കാളും എന്നെയായിരുന്നു പേടി..

ആയിടക്കാണ് അവിടെ ഡിഷ്‌ ആന്റിന വെക്കുന്നത് വല്ല്യ കുടയുമായി പുരപ്പുറത്തിരിക്കുന്ന ആന്റിന ടിവിയിലേക്ക് ദൂരദർശനപ്പുറമുള്ള ഒരു ലോകം കാണിച്ചു തന്നു...

ലോകകപ്പ് കാലങ്ങളിൽ ഡൈനിങ്ങ് ഹാളിൽ അർധരാത്രി ഇരുന്ന് ലോകം കുലുങ്ങുന്ന പോലെ ആർത്തപ്പോളും അവർ ഒന്നും പറയാതെ കിടന്നുറങ്ങി...

ഓർമകൾ വേദനകൾ തന്നെയാണ്...
എങ്കിലും ഈ ഓർമകൾ ഒരു തിരിഞ്ഞു പോക്ക് കൂടിയാണ്..
എന്നെ ഞാനാക്കിയവരിലേക്ക്...

അവരിൽ രണ്ട് പേരും ഓർമ മാത്രമായി...
ആദ്യം മാലത്യേച്ചി...
ഇപ്പൊ മാഷ്...

നനവുള്ള..
നിറമുള്ള..
സ്നേഹമുള്ള..
കനിവുള്ള..
ഓർമകൾ..

എവിടെയും ഒന്നും അവശേഷിക്കില്ല....
നമ്മെ നമ്മളാക്കുന്ന ഓര്മകളല്ലാതെ...
അതിന്റെ ഭാരമല്ലാതെ...

ഒരു തിരിച്ചു പോക്കുണ്ടായിരുന്നെങ്കിൽ
ആ ചോറും കറിയും തിന്ന്..
അവിടെ കിടന്നുറങ്ങി..
ആ പഴയ ബാല്യത്തിൽ ഒരിക്കൽ കൂടി കുട്ടിയായി തീർന്നെങ്കിൽ...

ഞാൻ എന്ന വ്യക്തി പലരുടെയും കനിവിന്റെ ബാക്കിയാണ്..
അവരിൽ പലരും ഓർമകൾ മാത്രമാവുന്നു...

ഇനിയൊരു ലോകമുണ്ടെങ്കിൽ..
ഇനിയൊരു പിറവിയുണ്ടെങ്കിൽ...
ഇനിയുമൊരു അണുവായി പിറക്കുന്നുണ്ടെങ്കിൽ..
അവർ കൂടിയുള്ള ലോകം മതിയെനിക്ക്...

അത്
സ്വർഗ്ഗമായാലും
നരകമായാലും.....

അല്ലെങ്കിൽ
അവരുള്ളിടത്ത് തന്നെയാണെന്റെ സ്വർഗം....

*നിയാസ്.പി.മുരളി* ...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ