2010, നവംബർ 23, ചൊവ്വാഴ്ച

പരിണാമം....

ബെല്ലടിച്ചു,
ഇതെന്റെ മരണമണി,
ആയയെത്തേണ്ട നേരമായി,
ഇത്തിരിപ്പാലുമായി,
അതിൽ ഞാനമ്മിഞ്ഞ തിരയണം,
പിന്നെ മെല്ലെ മറക്കണം...
പൊക്കിൾ കൊടി മുറിയുന്നിടം മുതൽ-
ഞാനമ്മയെ മറക്കണം..
വേദനകളിൽ ചെന്നിനായകം പുരട്ടി
ഞാനകലണം...
അച്ചനെന്നു വിളിക്കുന്ന നേരത്ത്
നാവിൽ പകുതി ഡാഡി വാങ്ങി-
ബാക്കി മമ്മിയും...
ഡേ കെയർ സെന്ററിൽ അമ്മയെത്തിരഞ്ഞു ഞാൻ,
ബേബി ഫുഡ്ഡിൽ സ്നേഹത്തിൻ മധുരവും.....
ഇരുളിലെ നിഴലുകൾക്കമ്മ പാപത്തിന്റെ-
നിറം ചേർത്തുവൊ?
അമ്മയെത്തിരഞ്ഞു ഞാനച്ചനെ കണ്ടതില്ല,
അച്ചനെത്തിരഞ്ഞമ്മയേയും....
എങ്കിലുമെനിക്കായ് കാത്തുനിൽ‌പ്പ-
തുണ്ടൊട്ടേറെകമ്പനികൾ!
ഞാനെൻ തലയെടുത്തു,
വെട്ടിപ്പൊളിച്ചതിൽ നിന്നെൻ തലച്ചോറ് മാന്തി-
സ്വപ്നങ്ങൾ തിരഞ്ഞു,
പ്രതീക്ഷകൾ തേടി,
എല്ലാത്തിനുമിടയിൽ അൽ‌പ്പം-
പരസ്യം മാത്രം....
ഒരു മൂകത,
ഇരുളിൽ നിശബ്ദതയായിട്ടല്ല,
സ്വപ്നങ്ങളുടെ ശവക്കല്ലറ പോലെ!
പ്രതീക്ഷകളുടെ വിളിക്കിപ്പുറം നിന്ന്
ഞാനെന്റെ അമ്പയക്കുന്നു!
തിരിച്ചു വരുമത്,
എന്നിട്ടെന്റെ നെഞ്ചിൽ കേറും,
അറ്റത്തു തൂങ്ങുമീ വാക്കുമായി....
“സമാധാനം തേടും ജനങ്ങളെ-
കടന്നുവന്നീടുക, സാന്ത്വനമായി-
നിനക്കേകാം ഞങ്ങൾ
സ്വസ്തതയിലേക്കൊരു പാത..
                                       സ്പോൻസേർഡ് ബൈ.....



നിയാസ്.പി.മുരളി...

2010, നവംബർ 10, ബുധനാഴ്‌ച

ഡിസ്നി കതകൾ..... 1

ആരോ തോണ്ടുന്നതു പോലെ തോന്നിയിട്ടാണു ഞാൻ നോക്കിയത്.സീറ്റിൽ തന്റെ കൂടെ ഇരുന്ന ആളാണ്.
“പരപ്പനങ്ങാടി അല്ലെ ഇറങ്ങേണ്ടത്?“ അയാൾ ചോദിച്ചു.
‘അതെ“
“അടുത്ത സ്റ്റോപ്പാണ്”
അയാൾ പുറത്തേക്ക് നോക്കി. കൂട്ടുമൂച്ചി കയറ്റം കഴിഞ്ഞപ്പോൾ ഒന്നു കണ്ണ് മാളിയതാണ്.കോഴിക്കോട് നിന്ന് ബസ്സിൽ കയറിയപ്പോഴെ എന്റെ ഇടതു ഭാഗത്ത് അയാൾ ഇരിക്കുന്നുണ്ടായിരുന്നു.ഒരു പക്ഷെ പരപ്പനങ്ങാടി അല്ലെങ്കിൽ അതിനപ്പുറം.എങ്ങോട്ടായാലും കയറിയപ്പോൾ ഞാനയാൾക്ക് കൊടുത്ത ചിരിക്കപ്പുറം ഞാനൊന്നും അയാളോട് സംസാരിച്ചിരുന്നില്ല.പിന്നെയെങ്ങിനെ?ഒരു പക്ഷെ ടിക്കെറ്റ് എടുത്തപ്പോൾ ശ്രദ്ദിച്ചതാവാം...
എന്നാലും ഞാനയാൾ ഇറങ്ങേണ്ട സ്ഥലം ശ്രദ്ധിച്ചില്ലല്ലോ? അല്ലെങ്കിലും ജീവിതത്തിൽ തന്നെ നാം അറിയാതെ പലരും നമ്മെ ശ്രദ്ധിക്കുന്നുണ്ടാവാം;നാം അറിയുന്നിലെങ്കിലും....
അതു തന്നെയാണ് ജീവിതത്തിന്റെ ആകസ്മികത എന്നു തോന്നുന്നു.
ബസ് അഞ്ചപ്പുര പിന്നിട്ടു,ടൌണിന്റെ ഉള്ളിലേക്കു ഊളിയിടാൻ തുടങ്ങി.
എട്ട് കൊല്ലത്തിനു ഒരു ഗ്രാമത്തിൽ വരുത്താവുന്നതിനേക്കാളേറെ ഗ്രാമം മാറിയിരിക്കുന്നു,
റോഡ് ഒന്നു കൂടി നന്നായിരിക്കുന്നു.കടകൾക്കെല്ലാം പുതിയ ഭാവങ്ങൾ.ഹാല ഹാ‍ർഡ് വെയർ നിന്നിരുന്ന പഴയ കെട്ടിടം അവിടെ കാണാനെ ഇല്ല,അവിടെ ഒഴിഞ്ഞു കിടക്കുന്നു.ഗ്രാമസിരാകേന്ദ്രം ഒരു നഗരത്തിന്റെ കുപ്പായം വലിച്ചിടാൻ ശ്രമിക്കുന്ന പോലെ തോന്നി.എല്ലായിടത്തും മാറ്റങ്ങൾ...മാറ്റമില്ലാതെ ഞാൻ മാത്രം...
“പരപ്പനങ്ങാടി...പരപ്പനങ്ങാടി...“ ക്ലീനർ വിളിച്ചു പറഞ്ഞു.
അയാൾ അവിടെ ഇറങ്ങുവാനുള്ളതല്ലെന്നു തോന്നുന്നു. കാലെടുത്ത് എനിക്കു സീറ്റിൽ നിന്നിറങ്ങുവാൻ വഴിയൊരുക്കിത്തന്നു.അയാൾക്ക് ഒരു ചിരി സമ്മാനിച്ച് ഞാൻ ഇറങ്ങാനായി നടന്നു.അപ്പോഴേക്കും ആളുകൾ കയറിത്തുടങ്ങിയിരുന്നു.
“ആളിറങ്ങണം...ആളിറങ്ങണം..“ഞാൻ വിളിച്ചു പറഞ്ഞു.
“എവിടെപ്പോയിരിക്ക്യാരുന്നു മാഷെ.എത്ര നേരായി വിളിക്ക്ണ്?“
ഞാനൊന്നും പറയാൻ നിന്നില്ല, ഇറങ്ങി നടന്നു.
ഒന്നു ചുറ്റും നോക്കി.തിരൂർ ബസ് നിർത്തിയിടുന്നവിടത്തെ നരച്ച കെട്ടിടം ഇപ്പോഴും അവിടെത്തന്നെയുണ്ട്.ഭാഗ്യം,അതെങ്കിലും മാറിയിട്ടില്ലല്ലൊ?
ബോംബെ ക്ലോത്ത്മാർട്ട് പൂട്ടിയെന്നു തോന്നുന്നു.അവിടെ ഇപ്പോ വേറെ എന്തൊക്കെയോ ആണ് കാണുന്നത്.അപ്പുറത്ത് ഇപ്പൊഴും റിലാക്സ് കൂൾബാറുണ്ട്,ഒന്നു മോടി പിടിപ്പിച്ചിട്ടുണ്ടെന്നു മാത്രം.
ബസ് വന്നപ്പോഴെ ഓട്ടോകൾ വട്ടം ചുറ്റിയിരുന്നു ഈച്ച പൊതിയുന്ന പോലെ. ആ കൂട്ടത്തിലെവിടെയെങ്കിലും അജയന്റെ മുഖമുണ്ടോ?എവിടെ; പാവം ഇപ്പോൾ പോലീസ് കാമ്പിൽ നരകയാതന അനുഭവിക്കുന്നുണ്ടാവും.ഓട്ടോ വിളിക്കണ്ട, നടക്കാം,കുറെ കാലമായില്ലെ ഈ വഴിയിലൂടെ നടന്നിട്ട്. ട്രാൻസ്ഫോർമെർ കഴിഞ്ഞപ്പോൾ വെറുതെ വലത് ഭാഗത്തേക്കു നോക്കി. ഡിസ്നി നിന്നിരുന്ന കെട്ടിടം ഇപ്പോഴും അതുപോലെത്തന്നെയുണ്ട്, ഒരു മാറ്റവുമില്ല.താഴെ താരേട്ടന്റെ പൂക്കട.രണ്ട് മൂന്ന് കടകൾക്ക് രൂപമാറ്റം സംഭവിചതൊഴിച്ചാൽ പിന്നെ എല്ലാം പഴയതു പോലെ തന്നെ.
എന്നെ കണ്ടിട്ടാവണം, താരേട്ടൻ കൈമാടി വിളിക്കുന്നുണ്ട്.ഞാൻ റോഡിന്റെ ഇരുവശവും നോക്കി സാവധാനം മറുവശം കടന്നു.
പൂക്കട, പഴയ പോലെത്തന്നെ.താരേട്ടനും പറയത്തക്ക മാറ്റമൊന്നുമില്ല.
“എന്തേ,ഈ വഴിയൊക്കെ? നീ ഇവിടുന്നു വീടും സ്ഥലോം വിറ്റ് പോയീന്ന് ആരോ പറഞ്ഞു.നിനക്കിപ്പൊ എന്താ പണി?നീയിപ്പോ എവിട്യാ?
ചോദ്യങ്ങളെല്ലാം ഒന്നൊഴിയാതെ വന്നുകൊണ്ടിരുന്നു.
“ഞാനിപ്പൊ ചെന്നയിലാ ഒരു ചെറിയ കമ്പനീല് പണിണ്ട് അവിടത്തന്യാ താമസും”
ഞാൻ വെറുതെ കോണിപ്പടിയുടെ അടിയിൽ നിന്ന് മുകളിലേക്ക്  നോക്കി.നിറയെ കുരുക്കുകളിട്ട കയർ ഇപ്പോഴും അവിടെ തൂങ്ങിക്കിടപ്പുണ്ട്.പകുതിക്കു വച്ചു മുറിഞ്ഞു പോയ പലകകളോട് കൂടിയ കോണിയും അതു പോലെത്തന്നെ.
“നിങ്ങളൊക്കെ പോയ ശേഷം പിന്നെ കൊറച്ച് അണ്ണന്മാരായിന്നു അവ്ടെ.കുടിച്ച് ബഹളണ്ടാക്കീന്ന് പറഞ്ഞ് കുഞ്ഞാപ്പുട്യക്കന്നെ ഓരെ പറഞ്ഞു വിട്ട്.ഇപ്പൊ ഒയിഞ്ഞ് കെടക്കാ അവ്ടെ“
മുകളിൽ നിന്ന് എന്തൊക്കെയോ ഒച്ച കേൾക്കുന്നുണ്ട്. ഞാൻ സാവധാനം മുകളിലേക്കു കയറി.എത്ര പ്രാവശ്യം പിടി കിട്ടാതെ ഇവിടെ നിന്ന് വീണിട്ടുണ്ട്.മുകളിലെത്തുന്തോറും ഒച്ച കൂടുതൽ വ്യക്തമാവാൻ തുടങ്ങി.ഏതോ പഴയ ഗാനത്തിന്റെ കോറസ്സ്, ഒഴുകി വരുന്നു...
കുഞ്ഞാണ്ടി, കാലും സീറ്റും ചളുങ്ങിയ കസേരയിലിരുന്ന്, നടു കുഴിഞ്ഞു പോയ ടേബിളിൽ താളമിട്ട് പാടുകയാണ്. അഴി തേഞുപോയ, എപ്പോഴും തുറന്നുകിടക്കുന്ന ജനാലയുടെ അടുത്ത് ജനലിലെ മറ്റൊരു കമ്പി പോലെ രജീഷ് വിദൂരതയിലേക്കു നോക്കി വലിക്കുന്നു. മുറിയുടെ രണ്ടു മൂലകളിലുമായി ഇർഷാദും നായരും പുകച്ചുരുളുകൽക്കിടയിൽ കിടന്നുറങ്ങുന്നു.
ആരോ ഓടിക്കയറുന്ന പോലെ . കോണി കുലുങ്ങി ശബ്ദമുണ്ടാക്കാൻ തുടങ്ങി.
കുഞ്ഞാണ്ടി ഓടിപ്പുറത്തെക്കു വന്നു.
“അൾട്ടാവ്യേ അന്നോട് പറഞ്ഞിട്ടില്ലെ സാവധാനം കേറി വരാൻ... താഴെ കഷണ്ടിക്കാക്ക കടേല്ണ്ട്.”
“അവ്ടെ ആരെം കാണാല്ല്യ് കുഞ്ഞാണ്ട്യേ..”    
ഡിസ്നി നിൽക്കുന്ന ബിൽഡിങ്ങിന്റെ ഓണറാണ് കഷണ്ടി.
എവിടെയൊക്കെയൊ ഓർമ്മകൾ ചിതറിക്കിടക്കുന്ന പോലെ. വല്ലാത്ത വീർപ്പുമുട്ടൽ.
എല്ലാം പഴയതു പോലെ തന്നെ, ഇവിടെയെങ്കിലും!
ഞാൻ എന്റെ ബാഗ് അരമതിലിന്റെ മുകളിൽ വെച്ചു. ഡിസ്നി ബോർഡ് നിന്ന ഭാഗത്തെ ചൂഴികയിൽ
പിടിച്ച് താഴേക്കു നോക്കി. പണ്ട്, ഇവിടിരുന്നു എത്രയോ പെൺകുട്ടികളെ ലൈനാക്കൻ ശ്രമിച്ച് പരാജയപ്പെട്ടതാ. ഈ ചൂഴികയിൽ കൈ വെക്കുമ്പോൾ, ഒരുപാടാൾക്കാരുടെ കൈകൾ അടിയിലുള്ളതു പോലെ ഒരു തോന്നൽ...
“എഡാ രശ്മി അതാ പോണു“
“എവ്ടെ, എവ്ടെ”
ഒരുപാടു ശബ്ദങ്ങൾ ചുറ്റ് നിന്നും ഉയരുന്ന പോലെ....
താനൂരിലേക്കുള്ള ബസ്സ് സ്റ്റോപ് ഇപ്പോഴും അവിടെ തന്നെ, ഒരു മാറ്റവുമില്ലാതെ...
റോഡ് കുറച്ച് വീതി കൂടി എന്നു മാത്രം.
താഴെക്കൂടി വാഹനങ്ങളും ആളുകളും തലങ്ങും വിലങ്ങും പായുന്നു.
നീളൻ വരാന്തയുടെ അറ്റത്തെ മുറി, പണിക്കാരുടെ പണിയായുധങ്ങൾ വെക്കാൻ വാടകക്കു കൊടുത്തതാണ്. തൊട്ടിപ്പുറത്തെ മുറി, താഴത്തെ ഇലക്റ്റ്രിക് ഷോപ്കാരുടെ വർക്കിങ് റൂമും. നടുവിലായി ഞങ്ങളുടെ സ്വന്തം കുഞ്ഞാണ്ടിയുടെ ഡിസ്നിയും. അവിടെ ഞങ്ങളായിരുന്നു താരങ്ങൾ...
പരപ്പനങ്ങാടി അറിയാതെ പോയ പരപ്പനങ്ങാടിയുടെ സ്വന്തം താരങ്ങൾ......


                                   ഇനി ബാക്കി വിശേഷങ്ങൾക്കായി കാത്തിരിക്കാം....

സ്വന്തം,

നിയാസ്.പി.മുരളി.....

2010, ഒക്‌ടോബർ 29, വെള്ളിയാഴ്‌ച

നിനക്കു മാത്രം...

നിന്നോട് ഞാൻ ആവശ്യപ്പെട്ടത്,
ഒരു വസന്തത്തിന്റെ തെളിമയായിരുന്നു...
പക്ഷെ,
നീ തന്നത് ഒരു പ്രഭാതത്തിന്റെ നൈർമല്യമായിരുന്നു.
നിന്റെ കണ്ണുകളിൽ പൂത്തുവിടർന്നത്-
പ്രണയത്തിന്റെ മഞ്ഞുതുള്ളികളായിരുന്നില്ല-
എന്നു നീ പറയരുത്!
എനിക്കതസഹനീയമാണ്!
കണ്ണിലാകെയും നീയാണ്.
പുലർകാലഗീതമായ് അതെന്നെ ഉണർത്തുന്നു...
ഒരു രാപ്പാടിയായ് താരാട്ടു പാടി ഉറക്കുന്നു...
ആദ്യമായ് കണ്ട നിറമുള്ള സ്വപ്നമാണു നീ
വസന്തത്തിൻ ചിറകേറി പൂക്കൾ വിടരുന്നതും
പുതുനിലാവിനെ, ചിത്രങ്ങളെ കിളികൾ-
പാടിയുണർത്തുന്നതും
വസന്തത്തിലെന്റെ തളിർത്ത
പ്രണയമരത്തിൽ വിരുന്നെത്തിയ
മഞ്ഞുതുള്ളിയായിരുന്നു നീയെന്ന്
എനിക്കു പറയാം..
നിനക്കതിഷ്ടമല്ലെങ്കിലും!
നീ വെറുക്കുന്നുവെങ്കിലും!...



നിയാസ്.പി.മുരളി

2010, ജൂൺ 13, ഞായറാഴ്‌ച

നിനക്ക്......

പ്രിയേ...
ഞാൻ നിന്നെ ഒരേ സമയം
ശബ്ദവേഗം കൊണ്ട് 
പ്രണയിക്കുകയും
പ്രകാശവേഗം കൊണ്ട്
മറക്കുകയും ചെയ്യുന്നു...
മഴയായ്,മഞ്ഞായ്,വേനലായ്
തുക്കളിൽ നീയെന്നെ പുണരുന്നതും
ഒടുവിൽ വിയർപ്പുതുള്ളികളിൽ കണ്ണീർ പടർത്തി
അകന്നുപോകുന്നതും
അകക്കണ്ണുകൊണ്ടറിയുന്നു...
നീ പറത്തിവിട്ടസ്വപ്നങ്ങൾക്ക്-
ആകാശത്തേക്കാൾ വ്യാപ്തിയുണ്ടെന്നറിഞ്ഞത്-
നീയെന്നടുത്തില്ലാതിരുന്നപ്പോഴാണ്.
മനസ്സിന്റെ ഭിത്തിയിൽ നീയെന്ന ചിത്രം-
മങ്ങാതെ, മായാതെ നിൽ‌പ്പൂ....
നീയൊരു പുഴയെങ്കിൽ;
ഒരു കുമ്പിൾ ജലമെനിക്കു വേണം..
ഭൂമിയെങ്കിൽ; ഒരുപിടി മണ്ണ്.
ആകാശമെങ്കിൽ;കൺനിറയെ കാഴ്ച...
ഏതിലാണ്,എന്തിലാണ്-
നീയെന്നെ ഒടുക്കം-
ലയിപ്പിക്കുന്നതെന്നറിയില്ലല്ലോ?
എന്തിലായാലും;
അതിൽ നിന്റെ പ്രണയത്തിന്റെ
ചൂടും ചൂരുമുണ്ടായിരിക്കണം...
കാരണം;
ഞാൻ നിന്നെ പ്രണയിക്കുന്നു......

                                                                                   നിയാസ്.പി.മുരളി

2010, മേയ് 20, വ്യാഴാഴ്‌ച

എന്റെ മകൾക്ക്.......

ഒരു മഴ;
തോരാതെ പെയ്യുന്നതും കാത്ത്-
ഞങ്ങളിരുന്നു,
ഒടുവിലവൾ വന്നു,
ഒരു വർഷകാലത്തിന്റെ മുഴുവൻ-
പ്രണയഭാരവുമായി...
കുളിരോലുന്ന ഒരു മഴത്തുള്ളിയായി
അവളെ ഞങ്ങൾ;
നെഞ്ചിൽ ചേർത്തു വെച്ചു,
ഹൃദയത്തോട് ചേർന്നലിഞ്ഞ്-
ഞങ്ങളിൽ ലയിച്ചമരും വരെ....
ഒരു പുലർകാലമഴ നനഞ്ഞിറങ്ങിയ അവളെ-
മഴയെന്നു തന്നെ ഞങ്ങൾ വിളിച്ചു...
അവളുടെ ചിരി;
ഒരു പെരുമഴക്കോളിളക്കത്തിന്റെ-
ചിണുങ്ങലായിരുന്നു...
അവൾ പരത്തുന്ന സന്തോഷത്തിന്റെ-
സുഗന്ധത്തിന്-
പുതുമണ്ണിൽ വീണലിഞ്ഞ മഴ പരത്തിയ-
ഗന്ധമായിരുന്നു.......
ഈ മഴക്കാലത്ത്-
എന്റെ വീടിന്നുമ്മറത്ത്-
മഴ;നീർച്ചാലു തീർത്ത വഴികളിൽ-
കളിയാടിത്തിമിർക്കാൻ-
അവൾ ഇപ്പോഴേ പിച്ച വെച്ചു തുടങ്ങി;
അവൾ നനഞ്ഞിറങ്ങിയ-
മഴയുടെ ഓർമകളിൽ.......



                                                                                                                           നിയാസ്.പി.മുരളി



2010, മേയ് 4, ചൊവ്വാഴ്ച

പ്രിയപ്പെട്ടവൾക്ക്.......

പ്രിയപ്പെട്ടവളേ.....
ഒരു വസന്തം വിട പറയുമ്പോഴാവണം;
നമ്മൾ കണ്ടുമുട്ടിയത്!
നമ്മിൽ പ്രണയം
തളിർത്തതും പൂവിട്ടതും
ഒടുവിൽ;
വേനൽച്ചൂടേറ്റ് ഉണങ്ങിയതും
വളരെപ്പെട്ടന്നായിരുന്നു...
പ്രിയപ്പെട്ടവളേ.....
ഒരു പുഴ;തോടാവുന്നതിന്റെയും
നീർച്ചാലാവുന്നതിന്റെയും ദ്രിശ്യങ്ങളാണ്-
നിന്നിലെ യൌവ്വനം
എന്നെ ഓർമിപ്പിക്കുന്നത്....
ഞാനെവിടെ എന്ന ചോദ്യത്തിന്-
നിന്റെ കണ്ണിണത്തുമ്പ് തുറന്നു തന്നു.
നീയെവിടെ എന്ന ചോദ്യത്തിന്-
ഞാൻ കണ്ണുകൾ ഇറുകെ അടച്ചു!
എന്റെ പ്രണയം;
രതിയുടെ താളത്തിലാവുമ്പോൾ-
നിന്നെ ഇറുകെപ്പുണർന്നു,
നിന്റെ പ്രണയം;
ആവിഷ്കാരത്തിനാവുമ്പോൾ-
നിഷ്കരുണം തള്ളിക്കളഞ്ഞു...
പ്രിയപ്പെട്ടവളേ.....
ചില വാക്കുകൾ അർത്ഥം തേടുന്നത്;
എന്റെയും നിന്റെയും മനസ്സിലാണ്.
ഒടുവിൽ; ചോദ്യങ്ങൾ ബാക്കിയാക്കി-
തലതല്ലിച്ചാവുന്നതും.
നീയെന്നെ അറിയുന്നതും
ഞാൻ നിന്നെ അറിയുന്നതും
ശരീരങ്ങൾ;
പ്രണയത്തെപ്പറ്റിപ്പറയുമ്പോഴായിരിക്കാം...
എന്നെ ഉൾക്കൊള്ളാൻ-
കഴിയാതിരുന്നതിനാലാവണം;
നിന്റെ കണ്ണുകൾ നിറഞ്ഞത്.
നിന്നെ തള്ളാൻ കഴിയാത്തതു കൊണ്ട്-
എന്റെ കണ്ണുകളും!
പ്രിയപ്പെട്ടവളേ.....
നീ; പ്രണയത്തിനും
ആവിഷ്കാരത്തിനും
എന്റെ പേര് നൽകി.
ഞാൻ; വികാരത്തിനും
വിയർപ്പിനും നിന്റെ പേരും!
പ്രിയപ്പെട്ടവളേ.....
ഒരിക്കൽ;
പ്രണയപുസ്തകത്തിന്റെ
ആദ്യതാളിൽ നിന്റെ പേരെഴുതി വെച്ചൂ
താഴെ;
പുഴ നിന്റെ അരഞ്ഞാണമാവുന്നതും
നിലാവ് നിന്നെ പുണരുന്നതും
നിന്റെ ചിരികൊണ്ട് പൂക്കൾ വിടരുന്നതും
ഞാൻ വർണ്ണിച്ചു.
ഇപ്പോൾ നീയെനിക്ക്-
ഉഷ്ണകാലത്തെ പുതപ്പാണ്!
ഇനിയൊരു പക്ഷെ;
അടുത്ത മഞ്ഞുകാലത്ത്,
ഞാൻ നിന്റെ ചൂട് കൊതിക്കും
നീ, അപ്പോഴും ഓടിവരും!
കാരണം,
 നീ പെണ്ണും,
ഞാൻ ആണുമെന്നതു തന്നെ!
പ്രിയപ്പെട്ടവളേ.....
നീയെന്തിന് എപ്പോഴും-
പ്രണയത്തെക്കുറിച്ച് പറയുന്നു?
നീയത് കൊതിക്കുകയും
ഞാനത് കൊതിപ്പിക്കുകയും
ചെയ്യുമെന്നിരിക്കെ?
നീ ശരീരത്തെക്കുറിച്ച് പറയൂ
ഞാൻ കൊതിക്കുകയും
നീ പ്രണയത്തിന് വിധേയയാവുകയും
ചെയ്യുന്നുവെങ്കിൽ........


                            
                                                                                                            നിയാ‍സ്.പി.മുരളി


2010, ഏപ്രിൽ 19, തിങ്കളാഴ്‌ച

ചീവീട്...


ചത്ത ചീവീടിന്റെ സംഗീതത്തിന്-
ഇനിയും പ്രകടിപ്പിക്കാനാവാതെ പോയ-
പ്രണയത്തിന്റെ താളമുണ്ട്!
പങ്കുവെക്കപ്പെടാതെ പോയ-
രതിയുടെ വേദനയുമുണ്ട്!
പിറക്കാനാവാതെ പോയ കുഞ്ഞിന്റെ-
പുഞ്ചിരിയുണ്ട്!
പറന്നെത്താൻ കഴിയാതെ പോയ-
ദൂരങ്ങളുടെ വേഗമുണ്ട്!
ഇനിയും വിഘടിച്ചു തീർന്നിട്ടില്ലാത്ത-
നെഞ്ചിൻ കൂടിനുള്ളിൽ-
ആശ്ലേഷിക്കപ്പെടാതെ പോയ-
ഹ്രദയങ്ങളുടെ ചൂടുമുണ്ട്!
നഷ്ടപ്പെടുത്തലുകളെ ഓർമ്മപ്പെടുത്തി;
അവ എനിക്ക് ചുറ്റും പറക്കുന്നു!
ഇരുളിന്റ് ആഴങ്ങളിലെവിടെയോ നിന്ന്-
പ്രണയം തേടി, അവ ഇപ്പോഴും-
സംഗീതം പൊഴിക്കുന്നു!
ശരീരം; 
പ്രണയമല്ലെന്ന തിരിച്ചറിവോടെ......


                                                                                              നിയാസ്.പി.മുരളി

2010, ഏപ്രിൽ 15, വ്യാഴാഴ്‌ച

കടലും മഴയും!

ഒരു തുള്ളിയിറ്റി,
രണ്ട്,മൂന്ന്,
പെയ്തു തുടങ്ങി,
കുമ്പിൾ നിറഞ്ഞു, മുറ്റത്തെ ചെപ്പും!
പുഴയും കായലും കടലും നിറഞ്ഞു-
മനസ്സും!
വെള്ളം,
ഒരു തുള്ളി വറ്റി,രണ്ട്, മൂന്ന്
കായലും പുഴയും കിണറും വറ്റി,
ഇനി കടൽ മാത്രം!
ഇനിയെന്നീ കടലൊരു കരിമേഘമാകും?
കാറ്റത്തു മെല്ലെ പറന്നകലും?
മഴയെന്ന പേരിൽ തിമിർത്തു പെയ്യും?
ഇത്തിരി കുടിനീരുമായൊത്തിരി-
തെളിനീരൊഴുക്കും?........
                          
                                          നിയാസ്.പി.മുരളി

2010, ഏപ്രിൽ 13, ചൊവ്വാഴ്ച

രണ്ടിലകളും മരവും......

ഇതു പ്രണയത്തിന്റെ മരം,
ഇതിൽ നീയെന്റെ അടുത്ത് ഒരു-
പച്ചിലയായ് വളരുക..
ഒന്നിനുമല്ല,
വെറുതെ കണ്ടിരിക്കാൻ,
വെറുതെ സംസാരിക്കുവാൻ,
ഒരിക്കലും നീ പഴുക്കരുത്!
സൌഹൃദം തലക്കു പിടിക്കുമ്പോൾ,
എന്റെ മനസ്സു പിടക്കുമ്പോൾ,
ഞാൻ പഴുക്കാം...
എന്നിട്ടീ മണ്ണിൽ ചീഞ്ഞലിഞ്ഞു ചേരാം..
പിന്നെ മെല്ലെ,
കാലത്തിലൂടെ നീളുന്ന
ഈ മരത്തിന്റെ ഞരമ്പുകളിലൂടെ
വളമായി ലയിച്ചമർന്ന്
ചോണനുറുമ്പുകൾ പോലെ
നിന്റെ ഞരമ്പുകളിലേക്കെത്താം...
നൽകാൻ മറന്നുപോയ യൌവ്വനത്തിന്റെ
തുടിപ്പായി നിന്നിൽ നിറയാം...
ഒടുവിൽ-
ഒന്നായതൊന്നുമല്ലാതാവുന്ന നേരത്ത്-
നമുക്ക് വിട്ടു പോവാം...
ഒരു പഴുത്തിലയായി നീയും
ജലരേഖയായി ഞാനും
മണ്ണിലേക്ക്, മണ്ണിലൂടെ
സാവധാനം...
അകന്നകന്ന് നുരുമ്പിപ്പോവുക......

                                                       നിയാസ്.പി.മുരളി

2010, ഏപ്രിൽ 11, ഞായറാഴ്‌ച

നീ...

നിന്നെക്കുറിച്ചൊരുപാട് പറയണം-
എന്നെനിക്കുണ്ട്, എങ്കിലും.....
ഞാൻ ഇതുവരെ സഞ്ചരിച്ച ലോകങ്ങൾ,
വായിച്ചിട്ടുള്ള പുസ്തകങ്ങൾ,
അറിഞ്ഞ നിറങ്ങളും നിലാവുകളും,
എല്ലാം നിന്നിലൂടെ മാത്രമാണ്!
എന്റെ,
പുഞ്ചിരിയുടെ സുഗന്ധവും
കണ്ണീരിന്റെ നിശ്വാസവും
വിരഹത്തിന്റെ തളർച്ചയും
നീയാണ്...
അതുകൊണ്ടു തന്നെ,
എന്റെ യാത്ര നീയാണ്,
ഒരു പക്ഷെ;
മരണവും......